സുപ്ര തെർമൽ ആൻഡ് എനർജറ്റിക് പാർട്ടിക്കിൾ സ്പെക്‌ട്രോമീറ്റർ (സ്റ്റെപ്‌സ്) ഉപകരണം ഉപയോഗിച്ച് വിവര ശേഖരണം ആരംഭിച്ച് ഇന്ത്യയുടെ പ്രഥമ സൂര്യ പഠന ദൗത്യമായ ആദിത്യ-എൽ1. ഭൂമിയില്‍നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്‍റിലേക്കുള്ള യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ ആദിത്യ എൽ1 പര്യവേക്ഷണം ആരംഭിച്ചതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഭൂമിയില്‍നിന്ന് 50,000 കിലോമീറ്റര്‍ അകലെയുള്ള സൂക്ഷ്മ കണങ്ങളെക്കുറിച്ചും വൈദ്യുതചാര്‍ജുള്ള കണികകളെക്കുറിച്ചുമുള്ള ശാസ്ത്രീയ വിവരങ്ങളാണ് പേടകം ശേഖരിച്ച് തുടങ്ങിയത്.
സ്റ്റെപ്സ് പര്യവേക്ഷണ ഉപകരണത്തിലെ ആറു സെന്‍സറുകള്‍ വിവിധ ദിശകളിലായി തിരിഞ്ഞാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. സെപ്റ്റംബര്‍ പത്തിനാണ് സ്റ്റെപ്സ് പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയത്. ഭൂമിയില്‍നിന്ന് 50,000 കിലോമീറ്ററും കടന്ന് പേടകം യാത്ര ചെയ്യാന്‍ തുടങ്ങുന്നതു വരെയാണ് പര്യവേക്ഷണം നടന്നതെന്നും സൂര്യപഠന ദൗത്യത്തിന് ഏറെ നിര്‍ണായകമാണിതെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു. അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്ററിന്റെ (എസ്എസി) പിന്തുണയോടെ ഫിസിക്കൽ റിസർച്ച് ലബോറട്ടറി (പിആർഎൽ) ആണ് സ്റ്റെപ്സ് വികസിപ്പിച്ചെടുത്തത്.
ആദിത്യ എൽ വണ്ണിന്‍റെ നാലാമത്തെ ഭ്രമണപഥം ഉയർത്തൽ കഴിഞ്ഞ സെപ്റ്റംബര്‍ 15ന് വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഭൂമിയില്‍നിന്ന് 256 കി.മീ. അടുത്ത ദൂരവും 121973 കി.മീ. അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ഇപ്പോൾ പേടകമുള്ളത്. ഭൂമിയില്‍നിന്ന് പേടകത്തെ യാത്രയാക്കുന്നതിനുള്ള നിര്‍ണായകമായ ദൗത്യമാണ് ഇനി ബാക്കിയുള്ളത്. ഇന്ന് ഒരു രാത്രി കൂടിയായിരിക്കും ആദിത്യ ഭൂമിയുടെ നിയന്ത്രണത്തിലുള്ള ഭ്രമണപഥത്തിലുണ്ടാകുക. സെപ്റ്റംബര്‍ 19ന് (ചൊവ്വാഴ്ച) പുലര്‍ച്ചെ രണ്ടിനായിരിക്കും ഭൂമിയില്‍നിന്ന് പേടകത്തെ യാത്രയാക്കുന്നതിനുള്ള ട്രാന്‍സ് ലഗ്രാഞ്ച് പോയിന്‍റ് ഒന്നിലേക്കുള്ള ഭ്രമണപഥം ഉയര്‍ത്തല്‍ നടക്കുക. ലഗ്രാഞ്ച് പോയിന്‍റ് ഒന്നിലേക്ക് പോകുന്നതിന് മുന്നോടിയായിട്ടുള്ള ഭ്രമണപഥത്തിലേണ് ആദ്യം പേടകത്തെ മാറ്റുക. തുടര്‍ന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്‍റിലേക്കുള്ള 110 ദിവസത്തോളം നീളുന്ന പേടകത്തിന്‍റെ യാത്ര ആരംഭിക്കും. ഈ നീണ്ട യാത്രക്കുശേഷമായിരിക്കും പേടകം ലഗ്രാഞ്ച് ഒന്നിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലെത്തുക. ഇവിടെ സ്ഥാനമുറപ്പിച്ചുകൊണ്ടായിരിക്കും പേടകം സൂര്യ പര്യവേക്ഷണം നടത്തുക. സൂര്യനെ പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ പോയിന്‍റാണ് ലഗ്രാഞ്ച് ഒന്ന്.