ഓഫീസുകളിൽ സ്റ്റീൽ പാത്രങ്ങളിൽ ചൂടോടെ ഉച്ചയൂണ് എത്തിക്കാൻ ‘ലഞ്ച് ബെൽ’ പദ്ധതിയുമായി കുടുംബശ്രീ. കുടുംബശ്രീയുടെ സ്വന്തം ഓൺലൈൻ ആപ്പായ ‘പോക്കറ്റ് മാർട്ട്’ വഴിയാണ് ഓർഡർ സ്വീകരിക്കുക.
തുടക്കത്തിൽ ഉച്ചയൂണ് മാത്രമാണ് നൽകുന്നത്. മുട്ട, മീൻ എന്നിവ ചേർന്ന ഉച്ചയൂണിന് 99 രൂപയും പച്ചക്കറി ഉൾപ്പെടുന്ന ഊണിന് 60 രൂപയുമാണ് വില. ഉപഭോക്താവ് ആവശ്യപ്പെടുന്നത് അനുസരിച്ച് റെഗുലർ ലഞ്ച്, ഹാപ്പി ലഞ്ച് എന്നിങ്ങനെ രണ്ട് അളവിലായിരിക്കും ഉച്ചഭക്ഷണം ലഭ്യമാക്കുക. ഒരു മാസം വരെ മുൻകൂട്ടി പണമടച്ച് ഊണ് ബുക്ക് ചെയ്യാം. ഊണ് വിതരണവും കുടുംബശ്രീ അംഗങ്ങൾ തന്നെയാണ് ചെയ്യുക. സ്റ്റീൽ പാത്രങ്ങളിൽ ഊണ് എത്തിച്ചശേഷം പാത്രങ്ങൾ പിന്നീട് മടക്കി വാങ്ങും. തിരുവനന്തപുരത്താണ് പദ്ധതി ആരംഭിക്കുന്നത്. താമസിയാതെ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും.
കേന്ദ്രീകൃത അടുക്കളയിൽ പാചകം ചെയ്യുന്ന ഭക്ഷണമാണ് നൽകുന്നത്. ഭക്ഷണവിതരണ പ്രാവീണ്യമുള്ള ഏജൻസിയുടെ മേൽനോട്ടത്തിലായിരിക്കും അടുക്കള പ്രവർത്തിക്കുക. എല്ലാ ഘട്ടത്തിലും ഹരിതമാനദണ്ഡം പാലിക്കും. കുറഞ്ഞത് ആയിരം ഉച്ചഭക്ഷണം തയ്യാറാക്കി വിതരണംചെയ്യാൻ സൗകര്യമുള്ള യൂണിറ്റിനെ കണ്ടെത്തി പദ്ധതി ഏൽപ്പിക്കും.സ്വന്തമായി ടുവീലർ ഉള്ള ലൈസൻസുള്ള കുടുംബശ്രീ അംഗങ്ങൾ/കുടുംബാംഗങ്ങളെ തിരഞ്ഞെടുത്ത് പരിശീലനം നൽകും.
                        

